
മാഹി ബസിലിക്ക ദേവാലയത്തിൽ പുതുതായി നിർമ്മിച്ച നിത്യാരാധന ചാപ്പലിൻ്റെ ആശിർവാദകർമ്മം കോഴിക്കോട് അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് നിർവ്വഹിച്ചു.

ഞായറാഴ്ച രാവിലെ 9 മണിക്ക് നടന്ന ദിവ്യബലിക്ക് ശേഷം നിത്യാരാധന ചാപ്പൽ വെഞ്ചരിക്കുകയും ശിലാ ഫലകം അനാശ്ചാദനം ചെയ്യുകയും ഉണ്ടായി.അതിനുശേഷം ഇടവകജനം അഭിവന്ദ്യ കോഴിക്കോട് ബിഷപ്പിന് മെത്രാപ്പോലീത്ത ആയതിന്റെ സ്വീകരണവും അനുമോദന യോഗവും നടക്കുകയും ഉണ്ടായി. ഇടവക ജനത്തിന്റെ ആശംസകൾ, പ്രാർത്ഥനകൾ സമ്മാനങ്ങൾ എന്നിവ നൽകി ആദരിച്ചു.

പ്രസ്തുത യോഗത്തിൽ ക്യാൻസർ രോഗിയായ മാർട്ടിൻ കൊയിലോയ്ക്ക് ഇടവകയിലേക്ക് ഇടവകജനവും മയ്യഴി ക്കാരുംശേഖരിച്ച തുക കൈമാറി,അഴിയൂർ പഞ്ചായത്തിൽ ഏറ്റവും നല്ല ജൈവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പുളിക്കൽ,കഴിഞ്ഞ 16 വർഷമായി ബസിലിക്ക ക്ലോക്ക് പരിചരിച്ചുകൊണ്ട് പോകുന്ന ബാലകൃഷ്ണൻ, മാർട്ടിൻ കൊയിലോ സഹായ ഫണ്ട് വിജയിപ്പിച്ച വിൻസൺ ഫെർണാണ്ടസ് എന്നിവരെ ആദരിച്ചു.പ്രസ്തുത യോഗത്തിൽ കോഴിക്കോട് അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ ബസിലിക്ക റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട് പാരീഷ് കൗൺസിൽ അംഗങ്ങളായ ജോസ് ബേസിൽ ഡിക്രൂസ്, ഷാജി പണക്കാട്, കവിത ജെയിൻ ഫർണാണ്ടസ്, സിസ്റ്റർ വിജയ്, ഫാദർ ബിനോയ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.

