
പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നാഷണൽ ഹൈവേ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലുള്ള മാലിന്യം കാരണം ജനങ്ങൾ പൊറുതി മുട്ടുകയാണെന്നും കുഴിയിൽ രൂപപ്പെടുന്ന മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി ഉടൻ പരിഹാരം കാണണമെന്നും എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.
കുഴിയിലെ മാലിന്യത്തിന്റെ ദുർഗന്ധം കാരണം ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും മാലിന്യം പുറത്തേക്ക് ഒഴുകുമ്പോഴേക്ക് നടപടിയെടുക്കുന്ന നഗരസഭ ഈ വിഷയത്തിൽ നിസ്സംഗത തുടരുന്നത് അപലപനീയമാണ്. പുതിയ ബസ്റ്റാൻഡിലെ ശുചിമുറിയിൽ ദിനേനെ മുപ്പതിനായിരം ലിറ്ററോളം വെള്ളം ശുചിത്വത്തിനായി ഉപയോഗിക്കുമ്പോൾ10000 ലിറ്റർ കപ്പാസിറ്റിയുള്ള സപ്റ്റിക് ടാങ്കിൽ നിന്ന് ഓവർ ഫ്ലോ ആയി ഒഴുകുന്നതാണ് ഈ മാലിന്യത്തിന്റെ പ്രധാന കാരണം എന്നാണ് പൊതുജനങ്ങളും വ്യാപാരികളും പരാതിപ്പെടുന്നത്.
വർഷങ്ങളായി വടകര പുതിയ ബസ് സ്റ്റാൻഡ് പ്രദേശത്തെ മാലിന്യങ്ങൾ കരിമ്പനത്തോട്ടിലേക്ക് ഒഴുക്കി വിട്ട് വടകരയിലെ കുടിവെള്ള സ്രോതസ്സ് അടക്കം പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതിൽ മുൻസിപ്പാലിറ്റിയുടെ പങ്കു കൂടിയാണ് ഇതിലൂടെ വെളിപ്പെടുന്നത്.ഈ വിഷയത്തിൽ ഉടനടി നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയ സമരം സംഘടിപ്പിക്കാനും മലിനീകരണ ബോർഡിനെ സമീപിക്കാനും പാർട്ടി ആലോചിക്കുന്നതായിവാർത്താക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു.സ്ഥലം ഷംസീർ ചോമ്പാല, റൗഫ് ചോറോട്,ബഷീർ കെ കെ എന്നിവർ സന്ദർശിച്ചു.
